മറികടക്കാന്‍ കഴിയാത്തൊരു നിമിഷം
കാതില്‍ മുഴങ്ങുന്ന ആക്രോശങ്ങള്‍
തലച്ചോറില്‍ അഗ്നിപര്‍വതമിരംബുന്നു
കണ്മുന്നില്‍ തെളിയുന്ന കങ്കാള നൃത്തങ്ങള്‍
ഹൃദയത്തിലുയരുന്ന പെരുമ്പറ ധ്വനി
പ്രിയനേ, നീയാം സുരക്ഷക്കായി
എന്റെ ആത്മാവു കൊതിക്കുന്നു.
നിന്നരുകിലെത്താന്‍ ഞാന്‍ തുടിക്കുന്നു
ഇടംകൈത്തണ്ടില്‍ അമര്‍ന്നിറങ്ങുന്ന
മിനുസമാര്‍ന്ന മൂര്‍ച്ചയുള്ള തണുപ്പ്.
നിനയ്ക്കാതെയെത്തിയ സ്വാതന്ത്ര്യത്തില്‍
ഒട്ടൊന്നു പകച്ച്
കുതിച്ചൊഴുകുന്ന രുധിര രേണുക്കള്‍
പടരുന്ന കുങ്കുമ വർ ണത്തോടൊപ്പം
പ്രജ്ഞ തന്‍ തിരശ്ശീലയില്‍
ക്രമം തെറ്റിയോടുന്ന ഒരായിരം രംഗങ്ങള്‍.
പരിചിത മുഖങ്ങള്‍ , അപരിചിത മുഖങ്ങള്‍.
ചിരിക്കുന്ന, ചിന്തിക്കുന്ന
കരയുന്ന, കളിയാക്കുന്ന
സ്നേഹിക്കുന്ന, വെറുക്കുന്ന മുഖങ്ങള്‍!
ചിതറുന്ന ചിന്തകള്‍, മങ്ങുന്ന മുഖഛ യകള്‍
പിന്നെ, പതിയെ ശൂന്യമായ തിരശ്ശീലയില്‍
നിറഞ്ഞതൊരു നരച്ച വെളുപ്പു മാത്രം.
വെളുപ്പു കറുപ്പിലേക്കലിയവേ
പ്രിയനേ, നിന്റെ സാന്നിധ്യം ഞാനറിയുന്നു
നിന്റെ തണുത്ത കരങ്ങള്‍ എന്നെ വലയം ചെയുന്നതു ഞാനറിയുന്നു
നിന്റെ മാറിന്റെ സുരക്ഷ ഞാനറിയുന്നു
നിന്റെ ശീതനിശ്വാസം എന്നെ തഴുകുന്നതു ഞാനറിയുന്നു
നിന്നില്‍ ഞാന്‍ അലിഞ്ഞു ചേരുന്നതും ഞാനറിയുന്നു
ഇനി എനിക്കു ശാന്തി മാത്രം!